National Sports Day Celebration 2026

Palayam Campus

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കായിക സർവകലാശാല ഉണ്ടാകുന്നതിന് കേരള സർക്കാർ മുൻകൈ എടുക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.

"കായികരംഗത്ത് വലിയ പാരമ്പര്യമുള്ള സംസ്ഥാനം എന്ന നിലയ്ക്ക് യുവാക്കളുടെ പ്രതിഭയും നൈപുണ്യവും വളർത്തിയെടുത്ത് അവരെ നിശ്ച്ചയദാർഢ്യവും അച്ചടക്കവുമുള്ളവരാക്കി മാറ്റാൻ കായിക സർവകലാശാലയ്ക്ക് സാധ്യമാകും. ദിവസേന ഒരു മണിക്കൂറെങ്കിലും കായികപ്രവർത്തനങ്ങളിലേർപ്പെടുന്നത് ആളുകളുടെ ശാരീരികവും മാനസിക വുമായ ആരോഗ്യം ഉറപ്പു വരുത്തും," ഗവർണർ പറഞ്ഞു.

കേരള സർവകലാശാല ദേശീയ കായികദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഏക് ഘണ്ഠാ ഖേൽ കെ മൈദാൻ മേം' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ.

ചടങ്ങിൽ അധ്യക്ഷത വഹിച്ച സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള പ്രതിരോധമാണ് വ്യായാമം എന്ന നിരീക്ഷണം പങ്കുവച്ചു. "ഒരു കളിക്കളം തുറക്കുമ്പോൾ ഒരു ആശുപത്രിയുടെ വാതിലടയുന്നു. ലഹരിയെ ചെറുക്കാനും തുരത്താനും, ലഹരിയ്ക്ക് അടിമയായവരെ റീഹാബിലിറ്റേറ്റ് ചെയ്യാനുമുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം കളിക്കളങ്ങളുണ്ടാക്കുക എന്നതാണ്," വൈസ് ചാൻസലർ അഭിപ്രായപ്പെട്ടു.

കായികസംസ്കാരം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആരോഗ്യമുള്ള ഒരു യുവതലമുറയ്ക്കായി വിദ്യാഭ്യാസം, കായിക വകുപ്പുകൾ കൈകോർത്ത് മുന്നോട്ടു പോകുമെന്ന് ഉറപ്പു നൽകി. "ക്ലാസ്സ്‌റൂമുകളുടെ എക്സ്‌റ്റെൻഷനായി കളിക്കളങ്ങൾ ഉണ്ടാകുമ്പോഴാണ് സമൂഹം ആരോഗ്യമുള്ളതാകുന്നത്. നമ്മളെ മുന്നോട്ട് നയിക്കേണ്ട ലഹരി പഠനത്തിന്റെയും സ്പോർട്സിന്റെയുമാണ്," വിദ്യാർത്ഥികളോട് സംവദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പഠിക്കാൻ പുറകിലായാലും കളിക്കാൻ പുറകിലാവരുത് എന്നോർമ്മിപ്പിച്ചു കൊണ്ട് സംസാരിച്ച കായികമന്ത്രി ഒ. ജെ. ജനീഷ് സർക്കാർ കായിക താരങ്ങൾക്കുള്ള പാരിതോഷികത്തുക വർധിപ്പിച്ചതടക്കമുള്ള കൂടുതൽ പേർക്ക് സ്പോർട്സ് രംഗത്തേക്ക് വരാൻ പ്രചോദനമേകുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിച്ചു.

മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരജേതാവും ഇന്ത്യൻ ഹോക്കി താരവുമായ പത്മഭൂഷൺ പി.ആർ. ശ്രീജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.

രാജീവ് ഗാന്ധി ഖേൽ രത്ന, അർജുന അവാർഡ് ജേതാവുമായ പത്മശ്രീ കെ. എം. ബീനാമോൾ, രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാര ജേതാവും ഒളിമ്പ്യൻ അത്‍ലറ്റുമായ കെ. എം. ബിനു, അർജുന അവാർഡ് ജേതാവും മുൻ വനിതാ ഫീൽഡ് ഹോക്കി താരവുമായ എസ്. ഓമന കുമാരി, അർജുന അവാർഡ് ജേതാവും ബാസ്കറ്റ് ബോൾ പ്ലേയറുമായ ഗീതു അന്ന ജോസ്, ധ്യാൻചന്ദ് അവാർഡ് ജേതാവും അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വേൾഡ് ചാമ്പ്യനുമായ കെ. സി. ലേഖ, അന്താരാഷ്ട്ര അത്‍ലറ്റ് പ്രിയ പി.കെ., ഇന്ത്യൻ വോളിബോൾ പ്ലേയർ ഗോപിനാഥ് ഐ.പി.എസ്., ഇന്ത്യൻ ബാസ്കറ്റ്ബാൾ പ്ലേയർ അൻവിൻ ആന്റണി, ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിലെ ഓപ്പൺ ഫൈറ്റ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ കേരള സർവകലാശാലയിലെ ജീവനക്കാരൻ കൂടിയായ അനൂപ് രാമസ്വാമി എന്നിവരെ ഗവർണർ പരിപാടിയിൽ ആദരിച്ചു.

പരിപാടിയുടെ ഭാഗമായി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ യോഗ ഡാൻസ്, ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (LNCPE) വിദ്യാർത്ഥികളുടെ എയ്റോബിക് ഡാൻസ്, ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും യോഗ പ്രകടനങ്ങൾ എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി.